കാസര്‍ഗോഡ്: കാസര്‍ഗോഡ് ജൈവവൈവിധ്യപരിപാലന സമിതി ആരംഭിച്ച വെബിനാര്‍ പരമ്പരയിലെ ആദ്യ അവതരണമായ ആഫ്രിക്കന്‍ ഒച്ചും പ്രശ്നങ്ങളും പരിഹാരമാര്‍ഗങ്ങളും എന്ന വിഷയത്തില്‍ നടത്തിയ അവതരണം വേറിട്ടതായി. തൃശൂര്‍ സെന്റ് മേരീസ് കോളജ് അസി. പ്രഫസറും ആഫ്രിക്കന്‍ ഒച്ച് ഗവേഷകയും ആഫ്രിക്കന്‍ ഒച്ചിന്റെ ജനിതകമാറ്റത്തില്‍ പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ് നേടിയ ഡോ. കീര്‍ത്തി വിജയനാണ് വിഷയം അവതരിപ്പിച്ചത്.
അക്കാറ്റിനാ ഫ്യൂലിക്കാ എന്ന ശാസ്ത്രീയ നാമത്തോടെ കൂടി അധിനിവേശ ജീവികളില്‍ പെടുന്ന ആഫ്രിക്കന്‍ ഒച്ച് കാര്‍ഷികവിളകള്‍ക്ക് മാത്രമല്ല മനുഷ്യര്‍ക്കും അപകടകാരിയാണ്. കുട്ടികളെ ബാധിക്കുന്ന മെനിഞ്ചൈറ്റിസിന് കാരണമാകുന്ന പരാദ വിരകളുടെ വാഹകരാണ് ഇവര്‍. ഒച്ചുകളുമായി സമ്പര്‍ക്കത്തില്‍ ആയാല്‍ ഈ വിരകള്‍ മനുഷ്യരിലേക്ക് പ്രവേശിക്കുകയും രോഗം ഉണ്ടാവുകയും ചെയ്യും.
മുന്‍കരുതലുകള്‍
പച്ചക്കറികളും ഇലക്കറികളും നന്നായി കഴുകി ഉപയോഗിക്കുക, ഒച്ചുകളിലെ പരാദവിരകള്ക്ക് 72 മണിക്കൂര്‍ വരെ ജലത്തില്‍ ജീവിക്കാന്‍ ആകും എന്നതിനാല്‍ ജലം നന്നായി തിളപ്പിച്ച് ഉപയോഗിക്കുക. ഒച്ചിനെ കൈകാര്യം ചെയ്യുമ്പോള്‍ ഗ്ലൗസ് ഉപയോഗിക്കുക.
തുരത്താന്‍ വഴികളേറെ
പറമ്പുകളില്‍ ചെറിയ കുഴികളുണ്ടാക്കി പച്ചക്കറി വേസ്റ്റ്, കാബേജ്, പപ്പായ ഇല എന്നിവ ഇട്ടുവച്ചു ഇവരെ കൂട്ടമായി ആകര്‍ഷിച്ച് നശിപ്പിക്കാം. ഇവയെ നശിപ്പിക്കാന്‍ ഉപ്പ് ഉപയോഗിക്കാറുണ്ടെങ്കിലും കൂടുതല്‍ ഫലപ്രദമായ മാര്‍ഗം, 25 ഗ്രാം പുകയില ഒന്നര ലിറ്റര്‍ വെള്ളത്തില്‍ പത്തു മിനിറ്റ് തിളപ്പിച്ച ശേഷം 60 ഗ്രാം തുരിശ് ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് രണ്ടു ലായനികളും കലര്‍ത്തി സ്പ്രേ ചെയ്യാം. മഴക്കാലത്ത് 100 മുതല്‍ 500 വരെ മുട്ടകള്‍ ഇടുകയും അവയില്‍ 80 ശതമാനം വിരിഞ്ഞു കുഞ്ഞുങ്ങള്‍ ഉണ്ടാവുകയും ചെയ്യാറുണ്ട്.
ഇത്തരം മുട്ടകളെ നശിപ്പിക്കാനും പുകയില - തുരിശു ലായനി ഫലപ്രദമാണ്. നമ്മുടെ നാട്ടിലും കുടുംബശ്രീ, തൊഴിലുറപ്പ് തൊഴിലാളികള്‍, വിദ്യാര്‍ഥികള്‍, ക്ലബ് പ്രവര്‍ത്തകര്‍ എന്നിവരുടെ കൂട്ടായ്മ രൂപീകരിച്ച് ഒച്ചുകള്‍ സജീവമാകുന്ന രാവിലെയും വൈകുന്നേരങ്ങളിലും നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ നടത്താം.