കാടുകുറ്റി: കാലാവസ്ഥാവ്യതിയാനവും ഉയർന്ന കൂലിച്ചെലവും മൂലം കൃഷി പ്രതിസന്ധിയിലായ സാഹചര്യത്തിൽ, കാടുകുറ്റി ഗ്രാമപഞ്ചായത്തിലെ കുലയിടം മേഖലയിലെ കർഷകർക്ക് പുതിയ വെല്ലുവിളിയായി ആഫ്രിക്കൻ ഒച്ചുകളുടെ വ്യാപനം. കുലയിടം പാടശേഖരത്തോട് ചേർന്ന പ്രദേശങ്ങളിൽ വൻതോതിൽ പെരുകിയ ഒച്ചുകൾ കാർഷികവിളകൾ വ്യാപകമായി നശിപ്പിക്കുന്നതായി കർഷകർ പരാതിപ്പെടുന്നു.
പച്ചക്കറികൾ, കപ്പ, വാഴ, കവുങ്ങ്, തെങ്ങ് എന്നിവയുടെ ഇലകളും വിളകളും ഒച്ചുകൾ തിന്നുനശിപ്പിക്കുന്നതോടെ കർഷകർ കടുത്ത ആശങ്കയിലാണ്. വീടുകൾ, മതിലുകൾ, പറമ്പുകൾ എന്നിവിടങ്ങളിലേക്കും ഇവ വ്യാപിച്ചതോടെ പ്രദേശവാസികളുടെയും ദൈനംദിന ജീവിതം ദുരിതത്തിലായിരിക്കുകയാണ്.
2018, 2019 വർഷങ്ങളിലെ പ്രളയത്തിന് ശേഷമാണ് പ്രദേശത്ത് ആഫ്രിക്കൻ ഒച്ചുകളുടെ സാന്നിധ്യം ചെറിയ തോതിൽ കണ്ടുതുടങ്ങിയത്. എന്നാൽ കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇവയുടെ എണ്ണം ഗണ്യമായി വർധിച്ചതായാണ് നാട്ടുകാർ പറയുന്നത്. രാത്രിയിലാണ് ശല്യം കൂടുതലെങ്കിലും പകൽ സമയത്തും ഒച്ചുകൾ കൂട്ടത്തോടെ കാണപ്പെടുന്ന സ്ഥിതിയാണ്.
സ്ഥലത്തെ സ്ഥിതിഗതികൾ വാർഡ് അംഗങ്ങളായ വി. ബിനീഷ് കുമാറിന്റെയും ബാബു നമ്പാടന്റെയും സാന്നിധ്യത്തിൽ കൃഷിഓഫീസർ ശീതൾ റോസ് സന്ദർശിച്ച് വിലയിരുത്തി. ആഫ്രിക്കൻ ഒച്ചുകളുടെ വ്യാപനം നിയന്ത്രിക്കാൻ കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് കർഷകരുടെയും പ്രദേശവാസികളുടെയും ആവശ്യം.
ഒച്ച് നിയന്ത്രണത്തിന് അധികൃതർ നൽകുന്ന നിർദേശങ്ങൾ
ചെടികളിൽ ആക്രമണമുണ്ടാകുമ്പോൾ ഒരു ലിറ്റർ വെള്ളത്തിൽ മൂന്ന് ഗ്രാം തുരിശ് കലക്കി തളിക്കാം. പറമ്പുകളിലെ ഒച്ചുകളുടെ സഞ്ചാരം തടയാൻ ഒരു ലിറ്റർ വെള്ളത്തിൽ 10 ഗ്രാം തുരിശ് കലക്കി തളിക്കണം. മതിലുകളിലും ചുമരുകളിലും പറ്റിപ്പിടിച്ചിരിക്കുന്ന ഒച്ചുകളെ നശിപ്പിക്കാൻ ഒരു ലിറ്റർ വെള്ളത്തിൽ 60 ഗ്രാം തുരിശ് കലക്കി ഉപയോഗിക്കാം.
നനഞ്ഞ ചണച്ചാക്കിൽ കാബേജ് അല്ലെങ്കിൽ പപ്പായ ഇലകൾ വിരിച്ച് ഒച്ചുകളെ ആകർഷിച്ചശേഷം ഉപ്പോ പുകയിലക്കഷായമോ തുരിശ് ലായനിയോ ഉപയോഗിച്ച് നശിപ്പിക്കാം. 25 ഗ്രാം പുകയില ഒന്നര ലിറ്റർ വെള്ളത്തിൽ തിളപ്പിച്ച് ഒരു ലിറ്ററാക്കി, അതിലേക്ക് ഒരു ലിറ്റർ വെള്ളത്തിൽ 60 ഗ്രാം തുരിശ് കലക്കിയ ലായനി ചേർത്ത് ഒച്ചുകളുടെ മേൽ തളിക്കുന്നതും ഫലപ്രദമാണ്.
ശേഖരിച്ച ആഫ്രിക്കൻ ഒച്ചുകളുടെ തോട് പൊട്ടിച്ച് തെങ്ങിൻ തടത്തിൽ ഉപ്പ് വിതറി മ്ണിട്ട് മൂടിയാൽ ജൈവവളമായി ഉപയോഗിക്കാമെന്നും, ഒച്ചു ശല്യമുള്ള പ്രദേശങ്ങളിൽ നിന്ന് നടീൽ വസ്തുക്കളോ മണ്ണോ ജൈവവളമോ മറ്റിടങ്ങളിലേക്ക് കൊണ്ടുപോകുന്നത് ഒഴിവാക്കണമെന്നും അധികൃതർ നിർദേശിക്കുന്നുണ്ട്.